മുംബൈ: മുംബൈയിലെ താജ് ഹോട്ടലിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് നഗരത്തിൽ സുരക്ഷാ മുന്നറിയിപ്പ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം താജ് ഹോട്ടലിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഞായറാഴ്ച പുലർച്ചെ 12:13-ഓടെ നവി മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
വിവരമറിഞ്ഞ ഉടൻ തന്നെ കൊളാബ പോലീസ്, ക്രൈം ബ്രാഞ്ച്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ ഹോട്ടലിലെത്തി വിശദമായ പരിശോധന നടത്തി. ഹോട്ടൽ ലോബി, നീന്തൽക്കുളം, പാർക്കിംഗ് ഏരിയ, ബാൻക്വെറ്റ് ഹാളുകൾ എന്നിവിടങ്ങളിലടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
നവി മുംബൈയിലെ തുർഭേ ഭാഗത്തുനിന്നാണ് ഫോൺ കോൾ വന്നതെന്ന് സാങ്കേതിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കോളർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ഡൽഹിയിലെ ചെങ്കോട്ട തകർക്കുമെന്നാരോപിച്ച് കഴിഞ്ഞ ദിവസം വന്ന സന്ദേശവും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് അന്നും ഭീഷണി സന്ദേശം എത്തിയത്.